Monday, December 5, 2011

മുല്ലപ്പെരിയാറിനെ അതിന്റെ സ്വാഭാവിക തകർച്ചയ്ക്കു വിട്ടുകൂടേ?


ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ മലയാളികളുടെ താല്പര്യത്തിനെതിരു നിൽക്കുന്ന ഒരു മരത്തലയനാണു ഇതെഴുതുന്നതെന്നൊരു വിമർശനം പ്രതീക്ഷിക്കേണ്ടതുണ്ട്. എങ്കിലും അത്തരം ഒരു വിമർശനം കേട്ടാലും കുഴപ്പമില്ല, സത്യം വിളിച്ചു പറയാതിരിക്കുന്നത് ശരിയല്ല എന്ന ബോധ്യത്തിൽ നിന്നാണ് ഈ മുഖമൊഴി എഴുതാൻ ധൈര്യം വരുന്നത്.

മുല്ലപ്പെരിയാർ ഡാം 999 വർഷമോ അതിൽ കുറവോ തമിഴ് നാടിനു കൈവശം വയ്ക്കാൻ അവകാശമുണ്ടെങ്കിൽ തന്നെ ഒരു ഡാം അത്ര കാലം എന്തായാലും നിലനിൽക്കുകയില്ലല്ലോ. പുതിയ ഡാം ഉണ്ടാകാതിരിക്കുകയും അപ്രകാരം ഒരു കരാറിൽ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന ഒരു സമയത്താണ് മുല്ലപ്പെരിയാർ ഡാം തകരുന്നതെങ്കിൽ പിന്നെ തമിഴ്നാടും മുല്ലപ്പെരിയാർ പ്രശ്നവും കേരളത്തിന്റെ തലയിൽ നിന്നും എന്നേക്കുമായി ഒഴിഞ്ഞു പോകും. പലയിടത്തും 50 വർഷമാണു ഒരു ഡാമിന്റെ ശരാശരി ആയുസ്സായി കണക്കു കൂട്ടിയിരിക്കുന്നത്. പുതിയ ഡാം കെട്ടിയാൽ ഇന്നത്തെ അവസ്ഥ ഒരമ്പതു വർഷമോ അതിൽ കുറവോ കാലത്തിനുള്ളിൽ വീണ്ടും സംജാതമാകും. പുതുതായി കെട്ടിയ ഡാം തകർന്നാലുള്ള പ്രശ്നങ്ങളാണ് അപ്പോൾ അഭിമുഖീകരിക്കേണ്ടി വരിക. അപ്പോൾ പിന്നെയുമൊരു ഡാം കെട്ടിയാലും അതു പൊട്ടുമ്പോളുള്ള പ്രശ്നങ്ങൾ അതിനു ശേഷം. അങ്ങനെ മുല്ലപ്പെരിയാർ പ്രശ്നങ്ങൾ അനന്തമായി തുടരാനിടയുണ്ട്. ഇന്നത്തെ ജനസംഖ്യാ വളർച്ച വച്ചു നോക്കുമ്പോൾ ഇനിയൊരു ഡാം തകർച്ച ഇത്രപോലും നിയന്ത്രണാധീനമായേക്കില്ല. പുതിയ ഡാം ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നം വർദ്ധിപ്പിക്കുകയേയുള്ളൂ എന്നു തോന്നുന്നു.

കേരളം 700 കോടി രൂപ ചെലവു ചെയ്ത് ഒരു പുതിയ ഡാം നിർമ്മിക്കുന്നതിനു ഒരേയൊരു കാരണമേ പറയാനുള്ളൂ. മുല്ലപ്പെരിയാർ ഡാം തകരുന്ന സമയത്തുള്ള പ്രത്യാഘാതങ്ങളിൽ നിന്നു രക്ഷപ്പെടുക മാത്രം. ഡാം നിർമ്മാണം പൂർത്തിയാകുമ്പോൾ വേണ്ടി വരുന്ന നിരക്കു വർദ്ധനയും പുതുക്കേണ്ടി വരുന്ന എസ്റ്റിമേറ്റുകളും കൂടി കണക്കിലെടുത്താൽ 2000 കോടി രൂപയിൽ ഡാം തീർന്നേക്കണമെന്നുമില്ല. അങ്ങനെ നോക്കിയാൽ 700 കോടി രൂപയിൽ താഴെ ചെലവിൽ ഒരു സമഗ്ര ഡിസാസ്റ്റർ മാനേജുമെന്റ് പ്ലാൻ ഉണ്ടാക്കി അപ്രകാരമുള്ള പ്ലാൻ നടപ്പാക്കാനായാൽ കേരളത്തിന്റെ താല്പര്യങ്ങൾക്കു നല്ലത് മുല്ലപെരിയാർ പൊട്ടിയോ പൊട്ടാതെയോ ഡീകമ്മീഷൻ ചെയ്യുക മാത്രമാണ്. കേരളത്തിനു അതു സാധ്യമോ എന്ന കാര്യത്തിൽ തർക്കമുണ്ട്. നമുക്കതൊന്നു പരിശോധിച്ചു നോക്കാം. 

ഒന്നാമത്തെ പ്രശ്നം ഡാമിന്റെ തകർച്ച എത്ര കൃത്യമായി പ്രവചിക്കാനാകുമെന്നതാണ്. റിക്ടർ സ്കൈലിൽ 5.5നു മേൽ ശക്തിയില്ലാത്ത ഭൂചലനങ്ങൾ ഡാമിനെ ബാധിച്ചേക്കില്ല എന്നേ ഇതുവരെയുള്ള പഠനങ്ങളിൽ നിന്നു വെളിവായിട്ടുള്ളൂ. അത്തരം ചലനങ്ങൾ കേരളത്തിൽ അപൂർവമാണ്. മറ്റു കാരണങ്ങളാലോ ശക്തി കുറഞ്ഞ ഭൂചലനങ്ങളാലോ ആണ് ഡാമിനു ക്ഷയം സംഭവിക്കുന്നതെങ്കിൽ അത് ഡാമിന്റെ തകർച്ചക്കു വഴിവക്കുന്നതിനു മുമ്പ് ദിവസങ്ങളുടെ തന്നെ മുൻ കരുതലെടുക്കാനിട ലഭിച്ചേക്കാം. ജലനിരപ്പ് ക്രമീകരിക്കുന്നതിലൂടെ ഏതാനും ദിവസങ്ങൾ കൂടി ആയുസ്സ് നീട്ടിക്കിട്ടുകയും ചെയ്യും. അത്രയും സമയം കൊണ്ട് മുല്ലപ്പെരിയാർ ഡാമിന്റെ ജലപ്രവാഹവേഗത കാര്യമായി കുറച്ചുകൊണ്ടു വരാനും ഇടുക്കിയിലെ ജലനിരപ്പു കുറയ്ക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ പൂർണമാക്കാനും കഴിയുന്നതാണ്.

ഇനി 5.5 നു മേൽ ശക്തിയുള്ള ഭൂചലനം വന്നാലത്തെ അവസ്ഥയെ നേരിടേണ്ട കാര്യമാണ്. അതിനു സർക്കാരിനു വ്യക്തമായ പദ്ധതികൾ ഉണ്ടെന്നു പോലീസും, റവന്യൂ വകുപ്പും മുഖ്യമന്ത്രിയും പറയുന്നുണ്ട്. സർക്കാരിനു വേണ്ടി  ഇക്കാര്യം അഡ്വക്കേറ്റ് ജനറലും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഓരോരോ മന്ത്രിമാർ സൌകര്യാർഥം പുറപ്പെടുവിക്കുന്ന പ്രസ്താവനകൾക്ക് നിയമത്തിന്റെ മുമ്പിൽ പുല്ലു വിലയാണുള്ളത്. (പുല്ലുകളോട് മാപ്പ്) സർക്കാർ ഉത്തരവുകളിലും സുപ്രീം കോടതി ഹൈക്കോടതി എന്നിവിടങ്ങളിളും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലും സർക്കാർ നൽകുന്ന സത്യവാങ്മൂലങ്ങളിലുമൊക്കെ പറയുന്നതാണ് ആധികാരികം. 

മുല്ലപ്പെരിയാർ ഡാം തകർന്നാൽ അവിടെയെത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ വഴി അറബിക്കടലിലേക്കു പോകുകയായിരിക്കും ചെയ്യുക എന്നു അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചതായി മാധ്യമങ്ങൾ പറയുന്നു. മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഇപ്പോളത്തെ നിലയിൽ ഇടുക്കി ഡാമിനു താങ്ങാനാകുമെന്നു വൈദ്യുതി ബോർഡിന്റെ കണക്കുകൾ ഉദ്ധരിച്ച് സ്റ്റേറ്റ് ഡിസാസ്റ്റർ കമ്മിറ്റി യോഗത്തിൽ വച്ച് റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. മുല്ലപ്പെരിയാറിൽ നിന്നു ഇടുക്കിവരെ വെള്ളമൊഴുകുന്ന ഭാഗത്തു താമസിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നു പറയുന്നു. കേരളത്തിൽ ദുരന്ത സാധ്യത ഇല്ലാത്തതുകൊണ്ട് ദേശീയ ദുരന്ത നിവാരണ സമിതിയുടെ വേങ്ങേരിയിലെ സ്ഥിരം കേന്ദ്രം പൂട്ടിക്കെട്ടി ചെന്നെയിലേക്കു പോകാൻ ഉത്തരവായതു നടപ്പിലാക്കുന്നു. അഡ്വക്കേറ്റ് ജനറലിനെ മാറ്റണമെന്ന പലഭാഗത്തു നിന്നുമുള്ള ആവശ്യം നടപ്പാക്കേണ്ടതില്ലെന്നു തീരുമാനമായെന്നു പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അത് അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങളിൽ സംസ്ഥാനത്തിനു വിശ്വാസമുള്ളതുകൊണ്ടായിരിക്കണം.

ഡോക്ടർ സി.പി. രാജേന്ദ്രൻ അഭിപ്രായപ്പെടുന്നത് ഈയിടെ ഇടുക്കിയിലുണ്ടായ ഭൂചലനങ്ങളൊന്നും മുല്ലപ്പെരിയാർ അണക്കെട്ടിനെ ബാധിച്ചിട്ടില്ലെന്നാണ്. വെറുതേയാണ് പരിഭ്രാന്തി പരത്തുന്നത്. അതു തന്നെയാണ് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞതും. ജയലളിതയും കേന്ദ്ര സർക്കാരും സി.പി.എം. പോളിറ്റ് ബ്യൂറോയും സി.പി.ഐ., ആർ എസ്.പി, കോൺഗ്രസ്സ്, ബി.ജെ.പി കേന്ദ്രനേതൃത്വങ്ങളും സമാനമായ സുചിന്തിതമായ അഭിപ്രായങ്ങളാണ് പുലർത്തുന്നത്.

അങ്ങനെ ഒരു സാഹചര്യമാണ് യഥാർഥത്തിൽ ഉള്ളതെങ്കിൽ പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം ഉയർത്തുന്നത് ശുദ്ധമായ വൈരുദ്ധ്യമാണ്. തമിഴ് നാടിനേ അതുകൊണ്ടു വല്ല നേട്ടവുമുള്ളൂ. തമിഴ് നാട് ആവശ്യപ്പെടേണ്ട ആവശ്യം കേരളം ഏകപക്ഷീയമായി ആവശ്യപ്പെട്ടു എന്നു വരുത്തുകയും, ആയതിനു, ഹൈക്കോടതികളുടേയും, സുപ്രീം കോടതിയുടേയും കേന്ദ്ര ഗവണ്മെന്റിന്റേയും അംഗീകാരം ഉത്തരവായി കൈപ്പറ്റുവാനും വേണ്ടിയാണ് തമിഴ്നാടു ഗവണ്മെന്റിന്റെ ശ്രമം എന്നത് തിരിച്ചറിയുന്നതിൽ നമ്മുടെ രാഷ്ട്രീയ നേതൃത്വം പരായജപ്പെടുകയാണോ? അല്ലെങ്കിലും തമിഴ് നാടുമായുള്ള സകല ജലതർക്കങ്ങളിലും അന്തസ്സായി തോറ്റു കൊടുത്ത ചരിത്രമല്ലേ നമുക്കുള്ളൂ. ഇതും മറ്റൊന്നായിരിക്കാൻ ഇടയൊന്നുമില്ല.

കേരളം രണ്ടു കാര്യങ്ങൾ മാത്രമാണു ആവശ്യപ്പെടാനുള്ളത്. ഒന്നാമത്തേത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിബന്ധനാ രഹിതവും സമയബന്ധിതവും ആയ ഡീ കമ്മീഷണിങ്ങ്. രണ്ട് തമിഴ് നാടിന്റെ നിയന്ത്രണത്തിലും തമിഴ് നാടിനു മാത്രം പ്രയോജനപ്പെടുന്നതുമായ മുല്ലപ്പെരിയാർ ഡാമിൽ നിന്നുണ്ടാകാവുന്ന സകല കഷ്ടനഷ്ടങ്ങൾക്കും തമിഴ് നാടു നഷ്ടോത്തരവാദിത്തം ഏൽക്കണമെന്ന ആവശ്യം ഉന്നയിച്ച് അതു നിയമപരമായി നടപ്പാക്കിയെടുക്കൽ. പ്രയോജനങ്ങൾ ഒരു കൂട്ടർക്കും നഷ്ടം മുഴുവൻ മറുകൂട്ടർക്കും എന്ന നില കൊളോണിയലിസത്തിന്റെ ബാക്കിപത്രമാണ്. സ്വതന്ത്ര ജനാധിപത്യ രാജ്യത്തിൽ ഇത്തരം അടിമത്തം അംഗീകരിക്കാനാവില്ല. നിലവിലുള്ള ലോ ഓഫ് ടോർട്ട് പ്രകാരമെങ്കിലും ഇടമലയാറിന്റെ ഇരകൾക്ക് അതിന് അവകാശമുണ്ട്. പൊതുതാല്പര്യ ഹർജികൾ നൽകുന്നവർ ഇക്കാര്യത്തിൽ കൂടി ഒന്നു മനസ്സു വച്ചാൽ തമിഴ് നാട് സർക്കാരിന്റെ ധാർഷ്ട്യമാർന്ന ഭാഷ ഒന്നു മയപ്പെടാനിടയുണ്ട്.
എഡിറ്റർ

മിമിക്രിയുടെ നാട്ടുരാജാവ് - ബൈജു മേലൂരുമായി അഭിമുഖം


മേലൂർ പഞ്ചായത്തിലെ നടുത്തുരുത്തിൽ ആരമ്പിള്ളി പൌലോസിന്റേയും ഭാര്യ ആനിയുടേയും മൂന്നാമത്തെ കുട്ടിയായി ജനിച്ചു. മിമിക്രി, സീരിയൽ, സിനിമാ രംഗങ്ങളിൽ സജീവം. ഇപ്പോൾ സ്വന്തമായി ട്രിച്ചൂർ മിസ്റ്റർ ബീൻ എന്ന ട്രൂപ്പ് നടത്തുന്നു.ബൈജുവിനെ ഇന്റർവ്യൂ ചെയ്യുന്നത് കെ.ജി.ശശി.



ശശി : അടിസ്ഥാനപരമായി ബൈജു ഒരു മിമിക്രി ആർട്ടിസ്റ്റായിട്ടാണല്ലോ തുടക്കം. ഏതെല്ലാം മിമിക്രി ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്?
ബൈജു : പ്രൊഫഷണലായി കൊച്ചിൻ കലാഭവനിൽ നിന്നാണു ആരംഭം. പിന്നീട് ക്രൌൺ ഓഫ് കൊച്ചിൻ, കുമ്പളം, വൈറ്റിലയിൽ ചേർന്നു. ആലപ്പുഴയിലെ അബ്ബാ ക്രിയേഷനിലും കൊച്ചിൻ ഗിന്നസ്സിലും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സ്വന്തമായി ട്രിച്ചൂർ മിസ്റ്റർ ബീൻ നടത്തുന്നു. ഇതിൽ ഞങ്ങൾ 18 പേരുണ്ട്. മിമിക്സ്, സിനിമാറ്റിക് ഡാൻസ്, കരോക്കേ ഗാനമേള തുടങ്ങിയവയെല്ലാം അവതരിപ്പിച്ചു വരുന്നു. ട്രിച്ചൂർ മിസ്റ്റർ ബീൻ നൂറിലധികം സ്റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. കേരളത്തിനു പുറത്ത് ഹൈദരാബാദ്, ബാംഗ്ലൂർ, ഷിമോഗാ, പൊള്ളാച്ചി, ട്രിച്ചി തുടങ്ങിയ ഇടങ്ങളിലെല്ലാം പരിപാടികൾ ലഭിച്ചിട്ടുണ്ട്. ചിലപ്പോളെല്ലാം മറ്റു ടീമുകൾക്കു വേണ്ടിയും പെർഫോം ചെയ്യാറുണ്ട്.
ശശി : ബൈജുവിന്റെ ട്രൂപ്പിൽ ബൈജു എന്തെല്ലാം പരിപാടികൾ അവതരിപ്പിക്കും?
ബൈജു : ധോണി, സൈമണ്ട്സ്, ശരത്കുമാറിന്റെ കുങ്കൻ, വിക്രമിന്റെ അംബി, റെമോ, അന്യൻ എന്നീ കഥാപാത്രങ്ങൾ, അമിതാഭ് ബച്ചൻ, ഭീമൻ രഘു, അല്ലു അർജുൻ, ഹൃതിക് റോഷൻ എന്നീ പത്തു ഫിഗറുകളായി വേഷം മാറി വരുന്ന ദശാവതാരമാണ് ഏറ്റവും പ്രശസ്തം. സിനിമാ നടന്മാരുടെ ശബ്ദാനുകരണം, കോമഡി സ്കിറ്റുകൾ എന്നിവയ്ക്കു പുറമേ മലയാളം ഹിന്ദി ഗാനങ്ങളും ആലപിയ്ക്കും.
ശശി : വിഷ്വൽ മീഡിയാ രംഗത്തെ മിമിക്സ് അനുഭവങ്ങൾ എന്തെല്ലാമാണ്?
ബൈജു : ഏഷ്യാനെറ്റിന്റെ മിന്നും താരമായി ഞാനും പ്രദീപ് പൂലാനിയും ചേർന്ന ടീം തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ വഴിത്തിരിവ്. ജഗദീഷായിരുന്നു അവതാരകൻ.
ശശി : അന്നു സകലകലാവല്ലഭൻ എന്നാണല്ലോ ജഗദീഷ് ബൈജുവിനെ വിശേഷിപ്പിച്ചത്.
ബൈജു : മിമിക്രി, ഫിഗർ, സ്കിറ്റ് ഇതെല്ലാം നന്നായി ചെയ്തപ്പോൾ ജഗദീഷ് സാർ പറഞ്ഞതാണ്.
ശശി : അടുത്തതായി എപ്പോളാണു ശ്രദ്ധിക്കപ്പെട്ടത്?
ബൈജു : കൊച്ചി സ്റ്റേഡിയത്തിൽ ധോണി ക്യാപ്റ്റനായി വന്നു കളിച്ച ദിവസം ഞാൻ ധോണിയുടെ ഫിഗറിൽ ജഴ്സിയുമെല്ലാമിട്ടു സ്റ്റേഡിയത്തിൽ കളികാണാൻ ചെന്നത് ദൂരദർശൻ പ്രാധാന്യത്തോടെ സമ്പ്രേഷണം ചെയ്യാനിടയായി. ഏഷ്യാനെറ്റിലെ നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ ശ്രീകണ്ഠൻ നായർ എന്നെ ഇന്റർവ്യൂ ചെയ്തു. പിന്നീട് എന്റെ നേതൃത്വത്തിൽ ധോണി, ഉത്തപ്പാ, യുവരാജ്, സച്ചിൻ, ഹർഭജൻ, ജയസൂര്യ, ഷോയിബ് അക്തർ തുടങ്ങിയ കളിക്കാരുടെ ഫിഗറിൽ വന്നവരെ ഇന്റർവ്യൂ ചെയ്യുന്ന ഒരു പരിപാടിയും ഏഷ്യാനെറ്റ് സമ്പ്രേഷണം ചെയ്തു. കൊച്ചിൻ ഗിന്നസിലെ കെ.എസ്. പ്രസാദ് നയിച്ച കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന പരിപാടിയിലും ഞാൻ പെർഫോം ചെയ്തിരുന്നു. ഏഷ്യാനെറ്റ് വോഡാഫോൺ കോമഡിസ്റ്റാറിൽ ജോക്ക് ബോയ്സ് എന്ന ടീമിൽ ആറു റൌണ്ട് വരെ പോയി. രസികരാജ നമ്പർ വണിൽ സാബു നായരമ്പലം നയിക്കുന്ന അഞ്ചംഗ ടീമിൽ അംഗമാണ്.   
ശശി : ഇതിനിടെ മെഗാസീരിയലുകളിലും ഒരു കൈ നോക്കിയല്ലോ?
ബൈജു : സൂര്യ ടിവിയിലെ മകളുടെ അമ്മ എന്ന സീരിയലിൽ സത്യ എന്ന വില്ലനായി 20 എപിസോഡ് അഭിനയിച്ചു. സൂര്യയിലെ തന്നെ ഇന്ദ്രനീലത്തിൽ മുസാഫിൽ എന്ന വില്ലനായി 25 എപിസോഡും ചെയ്തു. ഇപ്പോൾ മഴവിൽ ചാനലിനു വേണ്ടി കോളനിവീട് എന്ന മെഗാ സീരിയലിൽ രാമു എന്ന കഥാപാത്രമായി അഭിനയിക്കുന്നു. കോളനിവീട് സമ്പ്രേഷണം ചെയ്തു തുടങ്ങിയിട്ടില്ല.
ശശി : സിനിമയോ?
ബൈജു : പാപ്പി അപ്പച്ചായിൽ ഒരു വില്ലനായി വന്നു. ട്രാഫിക്കിലും അങ്ങനെ തന്നെ. മോസ് ആന്റ് ക്യാറ്റിലും ഒരു വേഷമുണ്ട്. ചെന്നെയിൽ ഷൂട്ട് ചെയ്ത  സാധു മിരണ്ടാൽ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ശശി : ചെറുപ്പം മുതലേ മിമിക്രി രംഗത്ത് ഉണ്ടായിരുന്നോ? ധാരാളം സമ്മാനങ്ങളെല്ലാം അക്കാലത്തും കിട്ടിക്കാണുമല്ലോ?
ബൈജു : ചെറുപ്പത്തിൽ ഞാനൊരു പാവമായിരുന്നു. രണ്ടിലൊക്കെ പഠിക്കുമ്പോൾ മട്ടുള്ളവർ സമ്മാനം വാങ്ങുന്നതു കണ്ട് കൊതി തോന്നി ഞാൻ ഓട്ടമത്സരങ്ങൾക്കു ചേർന്നു സമ്മാനം നേടിയതാണ് ആദ്യത്തെ ഓർമ്മ. സ്പോർട്സിൽ പിന്നീട് ഉപജില്ലാ തലത്തിൽ 200 മീറ്റർ ഓട്ടം, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ എന്നി ഇനങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാൾ തന്നെ പ്രച്ഛന്ന വേഷം, ടാബ്ലോ, മോണോ ആക്ട് എന്നിവയ്ക്കു സമ്മാനം ലഭിച്ചിട്ടുണ്ട്. പത്താം ക്ലാസ്സിൽ വച്ച് മിമിക്സ് പരേഡ് ചെയ്തുകൊണ്ടാണ് മിമിക്രിയിലേക്കു പ്രവേശിച്ചത്. അന്നു തന്നെ സമ്മാനം കിട്ടി. അതോടെ ഞങ്ങൾ നാലു കൂട്ടുകാർ (മനോജ്, ശിവപ്രസാദ്, സുനിൽ, ബൈജു) കൂടി ഒരു ലോക്കൽ ട്രൂപ്പുണ്ടാക്കി  അടുത്തുള്ള അമ്പലങ്ങളിലും സ്കൂൾ ക്ലബ് വാർഷികങ്ങൾക്കുമൊക്കെ മിമിക്സ് അവതരിപ്പിക്കാൻ തുടങ്ങി. 1998ലാണെന്നു തോന്നുന്നു, ആദ്യമായി കേരളോത്സവ മത്സരങ്ങളിൽ പങ്കെടുത്തു. ആ വർഷവും പിന്നീടൊരിക്കലും മിമിക്രിയിൽ തൃശ്ശൂർ ജില്ലാ ജേതാവായി.
ശശി : ബൈജു മിമിക്രി ചെയ്യുന്നു, പാട്ടുപാടുന്നു, സ്കിറ്റ് ചെയ്യുന്നു. ആരെല്ലാമാണ് ആചാര്യന്മാർ?
ബൈജു : എനിക്കിരുപതു വയസ്സുള്ള കാലം മുതൽ പോൾ ആന്റണി വലിയപറമ്പിൽ എന്ന ഒരു ആർട്ടിസ്റ്റ് കലാരംഗത്തുള്ള എന്റെ പോരായ്കകൾ വല്ലപ്പോളും ചൂണ്ടിക്കാട്ടാറുണ്ട്. മിമിക്രിയ്ക്കോ  സംഗീതത്തിനോ ഇതുവരെ ആരും ഒന്നും പഠിപ്പിച്ചു തരാനുണ്ടായിട്ടില്ല. ആരും വേണ്ടത്ര പ്രോത്സാഹിപ്പിച്ചുമില്ല. തനിയേ നിരന്തരം പരിശീലിക്കുകയായിരുന്നു. ഇന്നും കഷ്ടപ്പെട്ടു പഠിക്കുന്നുണ്ട്.
ശശി : വീട്ടിൽ ആരെല്ലാമുണ്ട്?
ബൈജു : അപ്പച്ചനും അമ്മയ്ക്കും പുറമേ സോബിയാസ് എന്ന ചേട്ടനും മിനി എന്ന ചേച്ചിയും ഷൈനി എന്ന അനുജത്തിയും എനിക്കു പ്രിയപ്പെട്ടവരാണ്.
ശശി : വളർന്നു വരുന്ന കലാകാരന്മാർക്കു വേണ്ടി എന്തു സന്ദേശമാണു ബൈജുവിനു നൽകാനുള്ളത്?
ബൈജു : കഷ്ടപ്പാടു സഹിക്കാതെ ആർക്കും കലാരംഗത്തു വിജയിക്കാനാകുകയില്ല. കല ആദ്യം കയ്ക്കും പിന്നെപ്പിന്നെയേ മധുരിക്കൂ.

ഇന്നത്തെ ചിത്രം


മേലൂർ പള്ളിനട ജംഗ്ഷൻ. നാലും കൂടിയ ഈ വഴിക്കവലയിൽ വാഹനത്തിരക്ക് ഏറെ വർദ്ധിച്ചു. എങ്കിലും വേഗത നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ല. ഒരു ഹമ്പ് എങ്കിലും സ്ഥപിക്കാൻ അടുത്ത ദുരന്തം വരെ കാത്തിരിക്കണോ?


ജോലിയ്ക്ക് അപേക്ഷിക്കാം


പി.എസ്.സി. ഒഴിവുകൾ
29.11.2011ലെ ഗസറ്റു വിജ്ഞാപനപ്രകാരം കേരളാ പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 04.01.2012.
മെഡിക്കൽ ആഫീസർ (പഞ്ചകർമ)
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്- 1 (മെക്കാനിക്കൽ)
ഐ.സി.ഡി.എസ്. സൂപ്പർവൈസർ
ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്
ഓപ്പറേറ്റർ
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)
റേഡിയോഗ്രഫർ ഗ്രേഡ് -2
നഴ്സ് ഗ്രേഡ് – 2 (ആയുർവേദ)
ടൈഡ് വാച്ചർ
ലസ്കർ
ഓക്സിലറി നഴ്സ് കം മിഡ് വൈഫ്
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ)
മെക്കാനിക്
ടൈപ്പിസ്റ്റ് ഗ്രേഡ് 2
ലോവർ ഡിവിഷൻ ടിപ്പിസ്റ്റ്
എച്ച്.എസ്.എസ്.റ്റി.(ജ്യോഗ്രഫി)
വൊക്കേഷണൽ ടീച്ചർ ( ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്)
ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് -2
ഹൈ സ്കൂൾ അസിസ്റ്റന്റ് (കന്നഡ)
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2
ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
ഫാർമസിസ്റ്റ് ഗ്രേഡ് -2
ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്)
വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും ഈ പേജിന്റെ ഏറ്റവും അടിയിൽ കാണുന്ന PSC എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

ജനകീയ ഭരണം


ടാറിങ്ങ് എന്ന പ്രഹസനം
മുരിങ്ങൂർ മേലൂർ റോഡിൽ ഡിവൈൻ ഫാം ഹൌസിനു മുമ്പിലായി ടാറിങ്ങ് നടത്തിയിരിക്കുന്നു.  പതിവു പ്രഹസനം തന്നെ മൂന്നുമാസം പോലും ഈടു നിൽക്കാനിടയില്ലാത്ത ഇത്തരം വേലകൾ സർക്കാരിന്റെ ഖജനാവു കാലിയാക്കാൻ മാത്രം കൊള്ളാം.



കാടുപിടിച്ച കനാലുകൾ
മേലൂർ മുള്ളൻപാറയിലുള്ള കനാലിന്റെ ഇന്നത്തെ സ്ഥിതി. ഡാമുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നാം അതുകൊണ്ടുള്ള പ്രയോജനം കൂടി എന്താണെന്നന്വേഷിച്ചാൽ നന്നായിരുന്നു. എത്രയോ കാലം കുടിക്കാനും കുളിക്കാനും അലക്കാനും നനയ്ക്കാനുമൊക്കെ വെള്ളം നൽകിയ കേരളത്തിലെ കനാലുകൾ ഇന്നു മലിനവസ്തുക്കൾക്കും കാട്ടുചേമ്പുകൾക്കും കൂടൊരുക്കുന്നു. 



കാഡ നാടുമുടിക്കുന്നു
കമാന്റ് ഏരിയ ഡവലപ്മെന്റ് അഥോറിറ്റി നാടുമുഴുവൻ കോൺക്രീറ്റ് കൈത്തോടുകൾ ഉണ്ടാക്കും വരെ മൺ തോടുകളിലൂടെ കാർഷികാവശ്യത്തിനു ആവശ്യത്തിനു വെള്ളം ലഭിച്ചിരുന്നു. എന്നാൽ കോൺക്രീറ്റു കൈത്തോടുകൾ പത്തുവർഷം പോലും ഈടു നിന്നില്ല. ആരും പിന്നീട് അത് നന്നാക്കാനും മുമ്പോട്ടു വന്നില്ല. പാടശേഖരങ്ങളും കൃഷിയിടങ്ങളും തരിശിടാനും കൃഷി നശിക്കാനും ഈ ദീർഘദൃഷ്ടിയില്ലാത്ത പരിഷ്കരണ പരിപാടി ഇടയാക്കി. പൊട്ടിയും കാടു പിടിച്ചും കിടക്കുന്നത് വെറും കാഡ കൈത്തോടുകളല്ല, കേരളത്തിന്റെ ജലസേചന മേഖലമുഴുവനുമാണ്.



റോഡ് തിന്നുന്ന റോഡ് പണി
ജാഥയോ പൊതുയോഗമോ നടത്തി പോലും ഗതാഗത തടസ്സമുണ്ടാക്കുന്നത് കുറ്റകരമായ കാലമാണിത്. ഉത്തരവാദിത്തപ്പെട്ടവർ ചെയ്യുന്ന കുറ്റത്തിനു ഇരട്ടി ശിക്ഷയുമാണ്. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന മേലൂർ ഹൈ സ്കൂളിനു മുമ്പിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന പി.ഡബ്ല്യൂ.ഡി. അധികാരികൾക്കും കോണ്ട്രാക്ടർക്കും എന്തു ശിക്ഷയാണു വിധിക്കേണ്ടി വരിക. ഇനിയുമെത്ര മാസങ്ങൾ നാം ഈ ഗതികേടു സഹിക്കേണ്ടതുണ്ട്?



മുല്ലപ്പെരിയാർ ഐക്യദാർഢ്യം
ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ ആഭിമുഖ്യത്തിൽ ചാലക്കുടി മുൻസിപ്പൽ ടൌൺഹാൾ മൈതാനിയിൽ 2003 ഡിസംബർ 3 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകീട്ട് 8 മണി വരെ മുല്ലപ്പെരിയാർ ഐക്യദാർഢ്യവും ഉപവാസവും ഡോക്യുമെന്ററി പ്രദർശനവും നടന്നു.  


allnews thehindu hindustantimes timesofindia veekshanam keralakaumudi janayugom janmabhumi googlenews madhyamam BookFinder BookChums Libgen gutenberg bookyards archive feedbooks Openlibrary manybooks librivox digitallibrary bibliomania infomotions.com authorama readeasily googlebooks booksshouldbefree classicly digilibraries free-book.co.uk epubbooks pdfbooks netcarshow malayalam-blogsheet thanimalayalam chintha cyberjalakam varamozhi malayalamblogroll thappiokka Cooperative Service Examination Board KPSC KSCB civil services UPSC Kerala Govt. Kerala High Court Supreme Court Kerala University Calicut University Cochin University Kannur University M.G. University SSUS Agri. University University of Health Sciences India Govt. it@school Kerala Results hscap dhse ncert chalakudyonline angamalynews panancherynews meloorpanchayat chalakudyblock meloorwiki Kerala Entrance Exams marunadanmalayalee keralaexpress nammudemalayalam rosemalayalam harithakam malayalanatu euromalayalam ipathram indiavisiontv manoramanews ibnlive moneycontrol epapers-hub daily-malayalam metro-vaartha rashtradeepika-epaper thejasnews anweshanam britishkairali aswamedham malayalam-newspapers epaper.metrovaartha MSN Malayalam writeka generaldaily malayalam.oneindia nana puzha.com kalakaumudi samakalika malayalam sathyadeepam balarama thathamma peopletv asianetglobal dooradarshantvm amritatv sunnetwork newsat2pm epathram malayalam.samachar malayalam.yahoo snehitha malayalampathram epapers-hub epapercatalog metromatinee doolnews keralaonlive aumalayalam morningbellnews webmalayalee pravasionline prokerala kasargodvartha newkerala mangalamvarika utharakalam sradha kerala sahitya akademi solidarity entegramam cyberkerala malayalam.samachar cinemaofmalayalam cinemaofmalayalam nellu finance dept. kerala egazette sciencedaily priceindia historyofpaintings National Lalitkala Academy nrimalayalee malayalam.oneindia railradar wikimapia bhuvan google keralapolice Indiaegazette Keralaegazette